ചിരിയോർമ്മ.!!വെള്ളിത്തിരയിലെ ചിരിയുടെ മാലപ്പടക്കം സൃഷ്‌ടിച്ച ഈ പ്രമുഖ താരത്തെ മനസ്സിലായോ ?| Celebrity Childhood Malayalam

Celebrity Childhood Malayalam : മലയാള സിനിമ ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രിയ നടൻ ഇന്നസെന്റ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. 1972-ൽ പുറത്തിറങ്ങിയ എബി രാജ് സംവിധാനം ചെയ്ത ‘നൃത്തശാല’ എന്ന ചിത്രത്തിലാണ്, ഇരിഞ്ഞാലക്കുട സ്വദേശിയായ ഇന്നസെന്റ് വറീത് തെക്കേത്തല എന്ന മലയാളികളുടെ സ്വന്തം ഇന്നസെന്റ് ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, 750ലധികം സിനിമകളിൽ ഇന്നസെന്റ് വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

വറീത് തെക്കേത്തല – മാർഗരറ്റ് ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമത്തെ ആളാണ് ഇന്നസെന്റ്. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ ശങ്കമേശ്വര എൻഎസ്എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി ആണ് ഇന്നസെന്റ് തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടക്കകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇന്നസെന്റ്, പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി നടനായി മാറി.

പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, കമൽ തുടങ്ങിയവരുടെ എല്ലാം സിനിമകളിലൂടെയാണ് ഇന്നസെന്റ് കൂടുതൽ ജനപ്രിയനായി മാറിയത്. പിന്നീട് ഹാസ്യ നടൻ എന്നതിലുപരി, വില്ലൻ, നായകൻ തുടങ്ങിയ നിലകളിലും എല്ലാം ഇന്നസെന്റ് തിളങ്ങി. തന്റെ കരിയറിന്റെ ഭൂരിഭാഗവും മലയാള സിനിമയിൽ ചെലവഴിച്ചിട്ടുള്ള ഇന്നസെന്റ്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ വളരെ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. നാല് സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുമുണ്ട്.

സിനിമ ജീവിതത്തിന് പുറമേ എഴുത്തിലും ഇന്നസെന്റ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം കടുവ ആണ് ഇന്നസെന്റിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇന്നസെന്റ് എന്ന കലാകാരന്റെ വിയോഗം, മലയാള സിനിമയ്ക്ക് പകരം വെക്കാനാകാത്ത നഷ്ടം സമ്മാനിക്കും എന്നതിലുപരി, മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നൊമ്പരം പകരും എന്ന കാര്യം ഉറപ്പാണ്.

Rate this post